ഇടുക്കി തുടരെ പ്രതികൂല കാലാവസ്ഥയുണ്ടായിട്ടും സഞ്ചാരികളുടെ പ്രിയകേന്ദ്രമായി ഇടുക്കി. വിവിധ കേന്ദ്രങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഈ വര്‍ഷം ഇതുവരെ എത്തിയത് 20 ലക്ഷത്തോളം പേർ. കനത്ത മഴമൂലം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറെ ദിനങ്ങള്‍ അടച്ചിട്ടെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂലൈ വരെ 19,42,354 ടൂറിസ്റ്റുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ(ഡിടിപിസി) കീഴിലുള്ള പന്ത്രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞവര്‍ഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്. 2023ലാകട്ടെ 29,22043 ടൂറിസ്റ്റുകള്‍ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന് ഡിടിപിസിയും ടൂറിസം വകുപ്പ് അധികൃതരും പറയുന്നു.
ഇഷ്ടകേന്ദ്രം വാഗമണ്‍
ജില്ലയിലേക്ക് എത്തിയ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം വാഗമണ്‍ തന്നെ. വാഗമണ്‍ മൊട്ടക്കുന്ന് കാണാന്‍ 5,43,979 സഞ്ചാരികളും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 5,08,505 പേരുമെത്തി. ജനുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് വാഗമണ്ണിന്റെ സൗന്ദര്യമാസ്വദിക്കാന്‍ എത്തിയത്. മൊട്ടക്കുന്നുകളും പുല്‍മേടുകളും തേയില തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ് വാഗമണ്‍ തുറന്നിടുന്നത്. ഗ്ലാസ് ബ്രിഡ്ജാണ് മറ്റൊരു ആകർഷണീയത. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരാഗ്ലൈഡിങ്ങിനുമെല്ലാം അവസരമുണ്ട്. ഇനി കാടും മേടും പൂക്കളും ആസ്വദിക്കണമെന്നാണെങ്കില്‍ വൈവിധ്യ പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും വാഗമണ്ണിലുണ്ട്.
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ഏറെ സഞ്ചാരികളെ ആകര്‍ഷിച്ച മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. 3,15,317 ടൂറിസ്റ്റുകള്‍ ഈ വര്‍ഷം ഇവിടെയെത്തി. രാമക്കല്‍മേട്, പാഞ്ചാലിമേട്, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും ഇക്കാലയളവില്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. ഇതുവരെ രാമക്കല്‍മേട്ടിലെത്തിയത് 1,43,480 ടൂറിസ്റ്റുകൾ. പാഞ്ചാലിമേട്ടില്‍ 1,09,219 , ശ്രീനാരായണപുരം വെള്ളച്ചാട്ടം 85375, ആമപ്പാറ 71264 , ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക് 67,370 , മാട്ടുപ്പെട്ടി 66159, അരുവിക്കുഴി 15,707 എന്നീ ക്രമത്തിലാണ് സഞ്ചാരികളെത്തിയത്